Tuesday, 18 April 2017

Nagampatathu nei vilakku thelichal..........................



നെയ് വിളക്കിന്‍ പ്രഭയിലെ ധന്യജീവിതങ്ങള്‍
കോട്ടയം: നാഗമ്പടം ക്ഷേത്രം രഹസ്യാത്മക അത്ഭുതങ്ങളുടെ കലവറയാണ്. ആരാലും അറിയപ്പെടാത്ത, അല്ലെങ്കില്‍ ആരും അറിയിക്കാന്‍ വിമുഖരായിരിക്കുന്ന ചില അത്ഭുതങ്ങള്‍. അതില്‍ ഒന്നാണ് നാഗമ്പടം ഗുരുക്ഷേത്രത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന നെയ് വിളക്കിന്റെ മാഹാത്മ്യം. അനുഭവം പുറത്തുപറഞ്ഞാല്‍ അതിന്റെ ഫലം കുറയും എന്ന് ഒരു സങ്കല്പം ചിലരില്‍ ഉണ്ട്.
എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 5.30ന് ആണ് നെയ് വിളക്കിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. താലത്തില്‍ പ്രത്യേക നെയ് വിളക്കുകള്‍ ഒരുക്കി പ്രാര്‍ത്ഥനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ഗുരുക്ഷേത്രത്തില്‍ ദീപാരാധന നടത്തുന്നവേളയില്‍ ഭഗവാന് അവരവര്‍ സ്വയം ആരതി ഉഴിയുന്നതോടെയാണ് ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുന്നത്. ഇതില്‍ ഭാഗ്യവശാല്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഭവം അവര്‍ണ്ണനീയമാണ്.
എല്ലാ ദുരിത ദുഃഖങ്ങളും നാം അങ്ങോട് പറയാതെതന്നെ പരിഹാരമാകുന്നു എന്നതാണ് നാഗമ്പടം ഗുരുക്ഷേത്രത്തിലെ നെയ് വിളക്ക് മാഹാത്മ്യം. ഇത് മറ്റ് ഒരു ഗുരുക്ഷേത്രത്തിലും ലഭിക്കുകയുമില്ല. വെറുതേ നേയ് വിളക്ക് തെളിച്ചതുകൊണ്ട് കാര്യമാകുകയില്ല. ഈ പ്രദേശത്തെ ചില പ്രത്യേകതകളാകാം നാഗമ്പടം നെയ് വിളക്കിന് സിദ്ധിവിശേഷങ്ങള്‍ ലഭിച്ചത്. ഇവിടുത്തെ നെയ് വിളക്കിന്റെ മാഹാത്മ്യത്തില്‍ ധന്യമായ ധാരാളം ജീവിതങ്ങള്‍ നാഗമ്പടത്തിന് ചുറ്റുമുണ്ട്. ആരും പുറത്തുപറയുന്നില്ല എന്നുമാത്രം.
ഈ പ്രദേശം പിതൃബലിക്ക് വിശേഷമാണ്. നാഗമ്പടം പൗരാണിക കാലംതൊട്ടെ പിതൃബലിയുള്ള സ്ഥലമാണ്. ഇവിടം അശരീരികളായ പിതൃക്കളുടെ നിറസാന്നിധ്യവുമുണ്ട്. ഇവിടെ പിതൃക്കള്‍ക്ക് ഉപദ്രവം ഉണ്ടാക്കുംവിധം യാതൊരാള്‍ പ്രവര്‍ത്തിച്ചാലും അതിന് തക്ക ശിക്ഷ അയാള്‍ക്ക് ലഭിക്കുകതന്നെ ചെയ്യും. രാത്രികാലങ്ങളില്‍ ചിലര്‍ മദ്യപിക്കാന്‍ പിതൃബലി നടക്കുന്ന ആറ്റുതീരം ഉപയോഗിച്ചതായും അവര്‍ക്ക് പലവിധ അസുഖങ്ങള്‍ പിന്നീട് വന്നതായും കുടുംബം അന്യംനിന്നുപോയതായും പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.
നാഗമ്പടം നെയ് വിളക്കിനെ അനുകരിച്ച് പല ഗുരുക്ഷേത്രങ്ങളിലും പിന്നീട് നെയ് വിളക്ക് വഴിപാട് വന്നെങ്കിലും അതിന് ഫലസിദ്ധികളൊന്നും ഉണ്ടായിട്ടില്ല എന്ന് അനുഭവസ്ഥര്‍ പറയുന്നു. അവരാകട്ടെ നാഗമ്പടത്ത് എത്തി ക്ഷേത്രം തന്ത്രിയെകണ്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നെയ് വിളക്ക് തെളിയിച്ച് സന്തോഷഭരിതരായിട്ടുണ്ട്. ആരോടും പറയാതെ..... ആരേയും അറിയിക്കാതെ...... അതുകൊണ്ടുതന്നെ നെയ് വിളക്കിന് ആള് കുറവാണ്. ഇപ്പോള്‍ ഏറിയാല്‍ 100 ല്‍ താഴെ ആളുകളെ എത്താറുള്ളൂ. എത്തുന്നവരാകട്ടെ ഇതിന്റെ മാഹാത്മ്യം വളരെനാളായി അറിയുന്നവരുമാണ്. അനുഭവിച്ചവരാകട്ടെ അവരുടെ ബന്ധുക്കളെ മാത്രം അറിയിച്ച് എത്തിക്കും.
ഞാനും ഈ മഹാപുണ്യത്തില്‍ പങ്കെടുത്തത് തികച്ചും യാഥൃശ്ചികമായാണ്. സൈബര്‍സേനയുടെ കോട്ടയം യൂണിയന്‍ വാര്‍ഷികം വച്ചത് ഒരു വ്യാഴാഴ്ചയായിരുന്നു. അതും നാഗമ്പടം ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തില്‍. വാര്‍ഷികം കഴിഞ്ഞ് ഇറങ്ങിയപ്പോഴാകട്ടെ നെയ് വിളക്ക് ആരാധന നടക്കുകയുമാണ്. ഞാനും അതില്‍ പങ്കെടുത്തു. ഭഗവാന്റെ അനുവാദം മനസ്സുകൊണ്ട് വാങ്ങി ഒരു പടവും വീഡിയോയും എടുത്തു. അതിന്റെ അല്പം ഭാഗം ഇവിടെ ചേര്‍ക്കുന്നു. ഇനി ഫലം...... അത് പറയില്ല..... പാടില്ല. അന്ന് ചിലരെ കണ്ടു നെയ് വിളക്കിന്റെ മാഹാത്മ്യം ചോദിച്ചു. പറയാന്‍ വിമുഖരായി പലരും പോയി. ചോദിക്കുന്നതുതന്നെ അവര്‍ക്ക് ഇഷ്ടമില്ലത്രേ. ചിലരാകട്ടെ ചോദിക്കുമ്പോള്‍ മറ്റുവല്ല കാര്യത്തിലേക്കും ശ്രദ്ധതിരിക്കും. ചിലര് ചിരിച്ച്തള്ളി പോകും. എനിക്ക് നിത്യ പരിചയമുള്ള ചിലര് പറയാന്‍ വിമുഖരെങ്കിലും ചിലത് സൂചിപ്പിച്ച് സമയം പോയി എന്നുപറഞ്ഞ് കടന്നുകളഞ്ഞു.
എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നതും സത്യം. നെയ് വിളക്ക് വ്യാഴാഴ്ച ദീപാരാധന സമയത്താണ്. അന്നുമാത്രം ഗുരുക്ഷേത്രത്തിലെ ദീപാരാധനയും നെയ് വിളക്ക് ആരാധനയും കഴിഞ്ഞേ നാഗമ്പടം ശ്രീമഹാദേവന് ദീപാരാധന ഉള്ളൂ... 7 മണിയോളം ആകും എന്നതിനാല്‍ ആരും നില്‍ക്കാറില്ല. അതും ഈ നെയ് വിളക്കിന്റെ മാഹാത്മ്യം ആരും യാഥൃശ്ചികമായിപോലും അറിയാതെ പോകുന്നു.
തൊഴില്‍ നഷ്ടപ്പെട്ട് മനോദുഃഖം അനുഭവിക്കുന്നവരും, വിവാഹം നടക്കാതിരിക്കുന്നവരും അങ്ങനെ പലവിധ ക്ലേശങ്ങള്‍ക്ക് പരിഹാരമായവരും ഇവിടെവന്ന് നെയ് വിളക്ക് തെളിയിച്ച് അനുഗ്രഹ സാഫല്യം അണയുന്നു. എന്തിന് കുടുംബ പ്രശ്‌നങ്ങളില്‍പെട്ടവര്‍ ചില വ്യാഴാഴ്ച ദിവസങ്ങളില്‍ ഗുരുക്ഷേത്രത്തില്‍വന്ന് തേന്മാവിന്റെ ശീതളഛായയില്‍ നാമം ജപിച്ച് ഇരിക്കുന്നത് കാണാം. അവര്‍ സന്ധ്യക്ക് നെയ് വിളക്ക് വച്ചശേഷമേ പോകുകയുള്ളൂ. ആഗ്രഹ സാഫല്യം വന്നാലും അവരെല്ലാം സമയം കിട്ടുമ്പോഴെല്ലാം എത്തി നെയ് വിളക്ക് സമര്‍പ്പിക്കാറുണ്ട്.
നാഗമ്പടത്തെ നെയ് വിളക്കിന്റെ ഈ മാഹാത്മ്യം നിങ്ങളുടമായി പങ്കുവച്ചതില്‍ സന്തോഷം. കാരണം പ്രശ്‌നങ്ങള്‍ ഇല്ലാത്തവരായി ആരുമില്ലല്ലോ. ദുരിത ദുഃഖാര്‍ണ്ണവത്തില്‍നിന്ന് താരണം ചെയ്യാന്‍ ഒരു മാര്‍ഗ്ഗം അറിഞ്ഞത് പങ്കുവയ്ക്കുന്നത് നല്ലതെന്ന് തോന്നു. പക്ഷേ ഫലം ആരോടും പറയരുത്... അത് അവരവര്‍ക്കുണ്ടാകുന്ന ഫലസിദ്ധി കുറയുമെന്നാണ് വിശ്വാസം. എന്നാല്‍ എല്ലാവരും പറയുന്നപോലെ നമുക്കും പറയാം. 'നെയ് വിളക്കിന് ഫലസിദ്ധിയുണ്ട്. അത് അനുഭവിച്ച് അറിയുക.'

Friday, 13 January 2017

കരിമീനിനെപ്പറ്റി നിങ്ങൾക്കെന്തറിയാം?
കരിമീൻ പൊരിച്ചതുണ്ടേ: ---- '
എന്ന പാട്ടു കേട്ടാൽ നാവിൽ വെള്ളമൂറുന്നവരേ
നമ്മുടെ സ്വന്തം കരിമീനിനെപ്പറ്റി ചില വിവരങ്ങൾ.
കേരളത്തിന്റെ മീനായി കരിമീനിനെ അംഗീകരിച്ചിരിക്കുകയാണല്ലോ?
കേരളത്തിന്റെ ആകൃതി കൊഞ്ചിനെപ്പോലെയായതിനാൽ കൊഞ്ചിനെ അംഗീകരിക്കണം എന്നൊരു വാദം ഉയർന്നിരുന്നു.
എന്നാൽ കരിമീനിന്റെ യഥാർത്ഥ സ്വഭാവം വിശദീകരിച്ചപ്പോഴാണ് കരിമീൻ അംഗീകരിക്കപ്പെട്ടത്.
ഏക പത്നീ വ്രതക്കാരനാണ് കരിമീൻ.
മാത്രമല്ല ഒരിക്കൽ ഇണയെ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും മറ്റൊരിണയെ സ്വീകരിക്കില്ല.
കരിമീൻ കുഞ്ഞുങ്ങൾ വളർന്ന് ഒരു പ്രായമായാൽ ഇണയുമായി കൂട്ടുചേർന്ന് നീന്തുന്നു.അതു കഴിഞ്ഞാൽ കൂടുകൂട്ടാനുള്ള ശ്രമങ്ങളായി.
എപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കാൻ പറ്റിയ തെളിഞ്ഞ വെള്ളമുള്ള പ്രദേശം കണ്ടു പിടിച്ച് തങ്ങളുടെ ശക്തമായ ചുണ്ടുപയോഗിച്ച് മരത്തിന്റെ വേരോ അതുപോലുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു.
ഇനിയാണ് രസകരമായ വംശവർദ്ധനയ്ക്കുള്ള സംഗതി തുടങ്ങുന്നത്.
പെൺ മത്സ്യം ഒരു മുട്ട വേരിൽ ഒട്ടിച്ചു വെയ്ക്കുകയായി. ഇതു കണ്ടു കൊണ്ട് നിൽക്കുന്ന ഭർത്താവ് ഒരു ബീജത്തെ അണ്ഡത്തിനു പുറത്ത് വിക്ഷേപിയ്ക്കുന്നു.
അടുത്ത മുട്ട ഭാര്യ മത്സ്യം ഒട്ടിച്ചു വയ്ക്കുന്നു.
ഭർത്താവ് ബീജം ചേർത്തു വയ്ക്കുന്നു. ഒരു പ്രത്യേക സീക്വൻസിൽ ഇതു തുടരുന്നു.
അതു കഴിഞ്ഞാൽ രണ്ടു പേരും തങ്ങളുടെ മുട്ടകൾക്ക് കാവൽ നിൽക്കുകയായി. 15 ദിവസം ഭക്ഷണം തേടിപ്പോകാതെ നടത്തുന്ന ദീർഘ തപസ്.
കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതോടെ അവസാനിക്കുമെങ്കിലും ഒരാൾ ഭക്ഷണം തേടിപ്പോകുമ്പോൾ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ കാത്ത് ഒരാൾ കാവലിനുണ്ടാകും.
പരസ്പരം കാണാതിരിക്കുക എന്ന കാര്യം ഇവയ്ക്ക് ചിന്തിക്കാനേ വയ്യ.
അപ്പോഴാകും ദുഷ്ടനായ നിങ്ങളുടെ വലയിൽ ഇവരിലൊരാൾ കുടുങ്ങുക.
അതോടെ തന്റെ ഇണയെ ഓർത്ത് ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു കരിമീനായി മാറും.
അമ്മയുടെയും അച്ഛന്റെയും സ്നേഹം കണ്ടു വളർന്ന മക്കളും ദുഷ്ടനായ മനുഷ്യനെ ശപിച്ചു കൊണ്ട് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നു.
പരിപാവനമായ ഭാര്യാഭർത്തൃ ബന്ധം പഠിപ്പിച്ചുതരുന്ന ഈ കരിമീനല്ലേ കേരളത്തിന്റെ സ്വന്തം മീൻ.
ഇനി ഓരോ കരിമീനും എടുത്ത് കറു മുറാ കടിക്കുമ്പോൾ ചിന്തിക്കുക ഒരു കുടുംബ ബന്ധത്തെയാണ് കടിച്ചു മുറിക്കുന്നതെന്ന്.
ആ കുടുംബത്തിന്റെ ശാപം ഇടിത്തീയായി പതിച്ചതാണോ കരിമീൻ ഭ്രമം കൂടിയ മലയാളിയുടെ കുടുംബ ബന്ധം ശിഥിലമാക്കിയത്.
കരിമീനിന്റെ ലഭ്യതക്കുറവിന്റെ കാരണം ഈ ഏക പത്നീ വ്രതമാണ്.
ഇതിനെപ്പറ്റി പഠിച്ച ഡോ. പത്മകുമാർ എന്ന ശാസ്ത്രഞ്ജൻ തന്ന വിവരങ്ങളാണിത്.
അല്ലാതെ എനിക്കു തോന്നിയതു പോലെ കെട്ടിച്ചമതല്ല.
ഇതിന് പരിഹാരമായി കരിമീനിനെ വളർത്തി മീൻ കുഞ്ഞുങ്ങളെ ജലാശങ്ങളിലേക്ക് വിടുകയാണ് മീൻ വളർത്തൽ വകുപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്.
നിസാരനായ ഒരു കരിമീനിൽ നിന്നും ഇത്രയും പഠിക്കാനുണ്ടെങ്കിൽ മറ്റു ജീവികളോ
മനുഷ്യാ നീ എത്ര നിസാരനാണെന്ന് അവ പറയുന്നത് കേൾക്കുന്നില്ലേ.....
കേൾക്കാൻ ചെവി തുറന്നു പിടിക്കാം!